തിരുവനന്തപുരം: വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ പെൺകുട്ടികൾക്ക് നീതി തേടി അമ്മ നടത്തുന്ന തലമുണ്ഡനം ചെയ്‌തുള്ള സമരത്തിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്രൂരമായ പീഡനത്തിന് ഇരകളായി കൊല്ലപ്പെട്ട പിഞ്ചു പെൺമക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. സമസ്‌ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എൽഡിഎഫിന്റെ പതനം ആസന്നമായിരിക്കുന്നു. അത് ഓർമ്മപ്പെടുത്തുന്നതാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ സഹന സമരമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ ഭരണത്തിൽ നിന്ന് ഒഴിയുമ്പോഴും പിണറായി സർക്കാർ തയാറാകുന്നില്ല. രണ്ടു പെൺമക്കളെ നഷ്‌ടപ്പെട്ട ഒരു അമ്മക്ക് തെരുവുകളിൽ നിരന്തരമായ സമരത്തിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സർക്കാരിനെ ഓർമ്മിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.
ഇത്രയും ലജ്ജാകരമായ നടപടികൾ സ്വീകരിച്ച ജനദ്രോഹ സർക്കാർ ‘ഇനിയും ആത്‌മ വിശ്വാസത്തോടെ മുന്നോട്ട്’ എന്ന പിആർഡി പരസ്യമിടുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Also Read: രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കും