തൊടുപുഴ: ശബരിമലയിൽ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, തിരക്ക് നിയയന്ത്രിക്കാൻ കൂടുതൽ ഏകോപിതമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തേക്കടിയിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, വനംമന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, സംസ്‌ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്‌ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ ആറുമുതലുള്ള നാല് ദിവസങ്ങളിൽ ഇത് 88,000 ആയി വർധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയതെന്ന് യോഗം വിലയിരുത്തി.
ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്‌പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ വിവിധഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാർക്കിങ് സംവിധാനം മുൻ നിശ്‌ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണം ഉണ്ടാക്കണം. ട്രാഫിക് നിയന്ത്രണത്തിലും നിഷ്‌കർഷ പുലർത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പോലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. യുക്‌തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്തമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ശബരിമലയിൽ പതിവ് വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ മനസിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാർത്തകൾ സംസ്‌ഥാനത്തും പ്രചരിപ്പിക്കുന്നത് മനസിലാക്കി യാഥാർഥ്യം ജനങ്ങളെ അറിയിക്കാൻ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രി, തനിക്കെതിരായ പ്രതിഷേധം ആസൂത്രിതം- ഗവർണർ