തിരുവനന്തപുരം: രാമനാട്ടുകര അപകടം, സ്വർണക്കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഐഎമ്മിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ പറയുന്നു.
മാഫിയാ പ്രവർത്തകരെ സിപിഎം സംഘടനവൽക്കരിച്ചിരിക്കുന്നു എന്നും ഷാഫി ആരോപിച്ചു. കൊടി സുനിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്നവരുടെ മാഫിയ. ഡിവൈഎഫ്‌ഐക്കും, എസ്‌എഫ്‌ഐക്കും ആകാശ് തില്ലങ്കേരിയും , അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവൻമാർ എന്നും ഷാഫി കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്ന് പറയുന്നു. എന്നാല്‍ ഇണ പിരിയാത്ത ബന്ധമാണ് ഇവരുമായി സിപിഎമ്മിനുള്ളത്. പിണറായി വിജയന്റെ വാഴ്‌ത്തുപാട്ടുകളാണ് ഇവരുടെ ഫേസ്‌ബുക്ക് പോസ്‌റ്റുകളില്‍ നിറഞ്ഞുകാണുന്നത്. ചിത്രങ്ങളില്‍ മാത്രമല്ല അവര്‍ ഇടപെട്ട കേസുകളില്‍ നിന്നും പാര്‍ട്ടിയുമായുളള ബന്ധം വ്യക്‌തമാണ്. റെഡ് വാളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തിൽ സിപിഐഎം, കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് പേര് തിരുത്തേണ്ടി വരുമെന്നും ഷാഫി തുറന്നടിച്ചു.
നേരത്തെ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സർക്കാരിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ തണലില്‍ കൊള്ളസംഘങ്ങള്‍ വളരുകയാണെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ കുറ്റപ്പെടുത്തല്‍. സ്വർണക്കടത്ത് സംഘവുമായി സിപിഐഎമ്മിന് അടുത്ത ബന്ധമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎമ്മിന് എതിരെ സുരേന്ദ്രൻ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കൊടി സുനി, ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവര്‍ സിപിഎമ്മിന്റെ ഗുണ്ടാ സംഘമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ സമരം നടത്തുന്നത് ആരെ പറ്റിക്കാനാണ്. കേസ് സിപിഐഎമ്മിലേക്ക് എത്തുമെന്നുള്ളത് മുന്‍കൂട്ടി കണ്ടാണ് സിപിഐഎം നേതാവ് പത്രസമ്മേളനം നടത്തിയത്. പാര്‍ട്ടി നേതാക്കളിലേക്ക് അന്വേഷണം പോകുമെന്ന ഭയം പാര്‍ട്ടിക്കുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.
Also Read: സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ