ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്) റൺസും അക്‌സർ പട്ടേൽ നൽകിയ മൂന്നു പടുകൂറ്റൻ സിക്‌സറുകളും ഡെൽഹിക്ക് മിന്നുന്ന ജയം സമ്മാനിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിംഗ്‌സ് നിശ്‌ചിത ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 179 റൺസാണ് നേടിയിരുന്നത്. 180 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡെൽഹി ഒരു പന്ത് ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു.
സെഞ്ചുറിയുമായി തിളങ്ങിയ ശിഖർ ധവാനാണ് ഡെൽഹിയുടെ വിജയ ശിൽപികളിൽ ഒരാൾ. ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി നേടിയ ധവാന്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ട സമയത്ത് രവീന്ദ്ര ജഡേജയെ മൂന്ന് തവണ ബൗണ്ടറി കടത്തിയ അക്‌സർ പട്ടേലിന്റെ സിക്‌സറുകൾ ഡെൽഹിയുടെ വിജയത്തിൽ നിർണ്ണായകമായി. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്‌സർ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
ഡെൽഹിയുടെ ഓപ്പണർ പൃഥ്വി ഷായെ പൂജ്യത്തിൽ പുറത്താക്കിക്കൊണ്ട് ചെന്നൈ ആദ്യ പ്രഹരം നൽകിയെങ്കിലും ഡെൽഹി പരുങ്ങിയില്ല. സ്‌കോര്‍ 26-ല്‍ എട്ടു റണ്‍സുമായി രഹാനെ മടങ്ങിയതോടെ ഡെൽഹി ഞെട്ടി. പക്ഷെ, മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍ – ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യം ഡല്‍ഹിയെ താങ്ങിനിര്‍ത്തി. 68 റണ്‍സ് നൽകിയ ഈ സഖ്യം പക്ഷെ ഡെൽഹിക്ക് വിജയ പ്രതീക്ഷ നൽകിയില്ല.
23 പന്തില്‍ 23 റണ്‍സെടുത്ത അയ്യരെ ബ്രാവോ വേട്ടയാടി പിടിച്ചു. പിന്നീടിറങ്ങിയ മാർക്കസ് സ്‌റ്റോയിൻസ് 14 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറുമുൾപ്പെടെ 24 റൺസെടുത്ത് ധവാനൊപ്പം കട്ടക്ക് നിന്നു. ഷാർദൂൽ താക്കൂർ, സ്‌റ്റോയിൻസിനെ വീഴ്‌ത്തിയപ്പോൾ ക്രീസിലേക്കിറങ്ങിയ അലക്‌സ് കാരി 4 റൺസുമായി ദയനീയമായി ക്രീസ്‌വിട്ടു. പിന്നീടങ്ങോട്ട് അക്‌സർ പട്ടേലും ശിഖര്‍ ധവാനും കാഴ്‌ചവച്ച വെടിക്കെട്ടായിരുന്നു. കളിയിലെ ഹൈലൈറ്റ്‌സ് Hotstar ൽ കാണാം.
ഡെൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ രണ്ടു വിക്കറ്റും, തുഷാർ ദേശ് പാണ്ഡെ, കഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ രണ്ടു വിക്കറ്റും, ഡ്വയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ന് ചെന്നൈയുടെ ഡുപ്ലസി അർധ സെഞ്ചുറി കുറിച്ചിട്ടുണ്ട്. 7 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പെടെ 58 റൺസാണ് ഡുപ്ലസി നേടിയത്. ഡൽഹി ക്യാപിറ്റൽസിലെ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി എന്നതും ഇന്നത്തെ ഹൈലൈറ്റ്സാണ്. 27 മൽസരങ്ങളിൽ നിന്നാണ് റബാദയുടെ നേട്ടം.
ചെന്നൈ സൂപ്പർ കിംഗ്: ഫാഫ് ഡുപ്ലസിസ്, ഷെയ്ൻ വാട്‍സൺ, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കറൻ, ഡെയ്ൻ ബ്രാവോ, ദീപക് ചാഹർ, ശാർദൂൽ താക്കൂർ, കാൺ ശർമ
ഡെൽഹി ക്യാപിറ്റൽസ്: പൃഥ്‌വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ(C), മാർക്കസ് സ്‌റ്റോയിൻസ്, അലക്‌സ് ക്യാറേയ്, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, തുഷാർ ദേശ് പാണ്ഡെ, കഗിസോ റബാദ, ആന്റിച്ച് നോർജെ
Most Read: ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94ആം സ്‌ഥാനം