ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ് ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സഞ്‌ജയ് ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചിടാന്‍ തീരുമാനിച്ചതായി മനേകാ ഗാന്ധി അറിയിച്ചു.
സെന്ററില്‍ ചികിൽസക്ക് എത്തിച്ച തെരുവ് നായയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേർ സഞ്‌ജയ് ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് സെന്ററിനെതിരെ മനേകാ ഗാന്ധി നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും താൽക്കാലിക ജീവനക്കാരെ വെച്ചാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും മനേക പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരിക്കേറ്റ തെരുവ് നായയെ ചികിൽസക്കായി സെന്ററിലെത്തിച്ചത്. പരിക്കിന്റെ വേദനയില്‍ നായ വളരെ അക്രമാസക്‌തയായി ഒരു ജീവനക്കാരനെ കടിച്ചിരുന്നു. തുടർന്ന് സെന്ററിലെ ജീവനക്കാരന്‍ നായയെ മര്‍ദ്ദിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ നായ മരണപ്പെടുകയും ചെയ്‌തു; മനേക പറഞ്ഞു.
സംഭവം തന്നെ ഞെട്ടിപ്പിച്ചുവെന്നായിരുന്നു മനേകയുടെ ആദ്യ പ്രതികരണം. ക്രൂരത ചെയ്‌ത ജീവനക്കാരനെതിരെ പോലീസിൽ പരാതി നല്‍കിയെന്നും അയാളെ അറസ്‌റ്റ് ചെയ്‌തതായും മനേക പിന്നീട് അറിയിച്ചിരുന്നു.
40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള സ്‌ഥാപനമാണ് സഞ്‌ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍. അതിന്റെ അടിത്തറയിളക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നത്. കെയര്‍ സെന്ററിലെ നിലവിലെ എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തന രീതി കൃത്യമായി പരിശോധിക്കും. അതിന് അനുസരിച്ച് സ്‌ഥാപനത്തെ നവീകരിക്കുമെന്നും മനേക വ്യക്‌തമാക്കി.
My statement on the recent incident at Sanjay Gandhi Animal Care Centre. pic.twitter.com/AFRrie6pR0
— Maneka Sanjay Gandhi (@Manekagandhibjp) July 10, 2021
Most Read: ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം