ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന കശ്‌മീർ സ്വദേശികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. സ്‌റ്റേറ്റ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എസ്‌ഐഎ) മുന്നറിയിപ്പിനെ തുടർന്ന് പാകിസ്‌ഥാനിൽ നിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ ജോലിക്കോ അനുമതി നൽകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ, നാഷണൽ മെഡിക്കൽ കമ്മീഷൻ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ എന്നിവ തീരുമാനിച്ചു.
ഇതോടെ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അനിശ്‌ചിതത്വത്തിൽ ആയിരിക്കുന്നത്. പർവേസ് മുഷാറഫിന്റെ ഭരണകാലത്ത് പാകിസ്‌ഥാനിൽ കശ്‌മീരി വിദ്യാർഥികൾക്കായി സീറ്റ് മാറ്റിവെച്ചിരുന്നു. ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനം നടത്തുന്നവരുടെ കുടുംബാംഗങ്ങൾക്ക് പാകിസ്‌ഥാനിൽ എംബിബിഎസ് സീറ്റ് വിൽക്കുകയാണെന്നും അതുമതി ബന്ധപ്പെട്ട വൻതോതിൽ അഴിമതിയും ഭീകര പ്രവർത്തനങ്ങളും നടക്കുന്നുവെന്നുമാണ് എസ്‌ഐഎ കണ്ടെത്തൽ.
അടുത്തിടെ അറസ്‌റ്റിലായ വിഘടനവാദികളിൽ ചിലർ എംബിബിഎസ് ഉൾപ്പടെ പ്രൊഫഷണൽ കോഴ്‌സുകൾക്ക് കശ്‌മീരി വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കിയതായി ശ്രീനഗറിലെ യുഎപിഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സീറ്റ് സംഘടിപ്പിക്കാനായി മാതാപിതാക്കളിൽ നിന്ന് വൻതുക വാങ്ങിയെന്നും ഈ തുക ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇതോടെ എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ആർട്ടിക്കിൾ 370 നീക്കിയ ശേഷം ജമ്മു കശ്‌മീരിലെ ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും രൂപീകരിച്ചതാണ് എസ്‌ഐഎ.
Most Read: രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും