വയനാട്: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ മനോജ് കുമാറിനാണ് അന്വേഷണ ചുമതല.
സുല്‍ത്താന്‍ ബത്തേരി പോലീസ് അന്വേഷിച്ചിരുന്ന കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ ഇന്ന് പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തില്ല. പ്രസീതയുടെ വീട്ടിലെത്തി മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്‌ഥാനാർഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. ജെആര്‍പി ട്രഷറര്‍ പ്രസീതാ അഴീക്കോടാണ് ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റേത് എന്നവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടർ