കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം, സംഘി ചാൻസലർ വാപസ് എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയർത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് ബാനറുകൾ.
സർവകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനർ സ്‌ഥാപിച്ചിരിക്കുന്നത്. സമാധാനപരമായി ഗവർണക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ പ്രതികരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ചാൻസലർക്കെതിരെയാണ് തങ്ങളുടെ സമരം. കേരളത്തിലെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആക്കുകയാണ് ഗവർണറെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ എത്തിയാൽ പ്രതിഷേധം ഉണ്ടാകും. എസ്എഫ്ഐ ഘടകങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന സമരമാണ് നടത്തുകയെന്നും ഹസൻ വ്യക്‌തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. ക്യാമ്പസിലെ വിവിഐപി ഗസ്‌റ്റ് ഹൗസിലാണ് ഗവർണർ താങ്ങുക. സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്താണ് 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ചത്.
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്‌പിക്കാണ് സുരക്ഷാ ചുമതല. വൈകിട്ട് ആറരക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഗവർണർ, റോഡ് മാർഗമാണ് സർവകലാശാല ക്യാമ്പസിലെത്തുക. നാളെ രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി.
Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്