തിരുവനന്തപുരം: കെടി ജലീൽ മന്ത്രി സ്‌ഥാനം രാജി വച്ചതിനാൽ ഇന്ന് വന്ന ഹൈക്കോടതി ഉത്തരവിന് പ്രസക്‌തി ഇല്ലെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന ആളല്ല. ന്യൂനപക്ഷ കമ്മീഷൻ സ്‌ഥാനത്തിരുന്ന് മുസ്‌ലിം ലീഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്‌തനായ ഒരു ഉദ്യോഗസ്‌ഥനെ അദ്ദേഹം നിയമിച്ചതെന്നും ഷംസീർ പറഞ്ഞു.
ഒരു തരത്തിലുള്ള തെറ്റായ ഉദ്ദേശ്യവും ജലീലിന് ഉണ്ടായിരുന്നില്ല. അത് സിപിഎമ്മിന് ബോധ്യമുള്ള കാര്യമാണ്. മുസ്‌ലിം ലീഗ് ഭരിക്കുന്ന കാലത്ത് ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് കടമെടുത്തവർ ആരൊക്കെയാണ്?, അതൊക്ക അവർ തിരിച്ചടച്ചോ? എന്നതൊന്നും ഹൈക്കോടതി പറയാതെ പോകുന്നു. ഇതിനെക്കുറിച്ച് കൂടി ഹൈക്കോടതി പറയേണ്ടതായിരുന്നു എന്നും ഷംസീർ അഭിപ്രായപ്പെട്ടു.
ലോകായുക്‌ത വിധി വന്ന പശ്‌ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്‌ഥ അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീർ കൂട്ടിച്ചേർത്തു.
ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌താ ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ജലീലിന് മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജി വയ്‌ക്കണമെന്നും പരാമർശിച്ചുള്ള ലോകായുക്‌തയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. പ്രഥമദൃഷ്‌ട്യാ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. ലോകായുക്‌ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.
Also Read: വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്