കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിൽ വയോധികരായ അച്ഛനും അമ്മക്കും നേരെ മകന്റെ ആക്രമണം. കൊല്ലം പട്ടത്താനത്താണ് സംഭവം. പട്ടത്താനം സ്വദേശിയായ ജോൺസൺ ആണ് റിട്ടയര്‍ഡ് അധ്യാപകരായ മാതാപിതാക്കളെ ക്രൂരമായി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്‌റ്റ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.
വിദേശത്തായിരുന്ന ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ മര്‍ദിക്കുന്നത് ഇയാൾ പതിവായിരുന്നു. തുടർന്ന് അയല്‍വാസികളാണ് മർദന ദ്യശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പിന്നാലെ പോലീസ് സ്‌ഥലത്തെത്തുകയും വയോധികരുടെ മൊഴിയെടുത്ത് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ആയിരുന്നു. പിതാവ് ജോണ്‍സന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വീട്ടിലും മാതാവ് തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ക്കൊപ്പവുമാണ് ഇപ്പോഴുള്ളത്.
Read Also: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ