തിരുവനന്തപുരം: കോവിഡ് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. കേരളത്തിന് ലഭിച്ച വാക്‌സിൻ മുഴുവൻ നല്ല രീതിയിൽ ഉപയോഗിച്ചു എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്‌ഥാനത്ത് വാക്‌സിൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്‌ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്? കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചത് 73,388,60 ഡോസ് വാക്‌സിനാണ്. നല്ല രീതിയിൽ ആ വാക്‌സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്‌സിൻ വയലിനകത്തും വേസ്‌റ്റേജ് ഫാക്റ്റർ എന്ന നിലയിൽ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും സംസ്‌ഥാനം പാഴാക്കിയില്ല. അത്രക്ക് ശ്രദ്ധിച്ച് ഉപയോഗിച്ചതു കൊണ്ട് 74,241,66 ഡോസ് വാക്‌സിൻ നൽകാനായി. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്‌സിൻ വിതരണം ചെയ്യാനായത് ആരോഗ്യ പ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു”- മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ ഇപ്പോൾ ലഭിക്കുന്നില്ല. 45ന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാവണം. അല്ലെങ്കിൽ സംസ്‌ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്‌സിൻ വിതരണം ഉറപ്പാക്കണം. സംസ്‌ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ദൗർലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.
കേന്ദ്രമാണ് വാക്‌സിൻ നൽകേണ്ടത്. അവരുടെ നയമനുസരിച്ച് 18 വയസിന് മുകളിലുള്ളവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക. സർക്കാർ വിചാരിച്ചാൽ കിട്ടില്ലെന്നും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also: സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് പടരുന്നു; മുഖ്യമന്ത്രി