ന്യൂഡെൽഹി: രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിൻ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്. അതിനാൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആർ കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ.എൻകെ അറോറ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിനം ഒരു കോടി പേർക്ക് വാക്‌സിൻ കുത്തിവെക്കുകയാണ് ലക്ഷ്യം. സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്‌റ്റ് ആദ്യത്തോടെയോ ഈ വാക്‌സിൻ 12- 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകാൻ കഴിയുമെന്നും ഇദ്ദേഹം വ്യക്‌തമാക്കി.
ഇതിനിടെ കുട്ടികൾക്കും വാക്‌സിൻ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവായി മാറുമെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മേധാവി ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതിനും കുട്ടികൾക്ക് വീടിന് പുറത്ത് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഇത് വഴിയൊരുക്കും.
ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ഉപയോഗിച്ച് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്‌റ്റംബറോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമായേക്കും. ഫൈസർ വാക്‌സിന് അതിന് മുൻപ് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ കഴിയും.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില Zycov-D വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഉടൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയേക്കും. മുതിർന്നവർക്കും കുട്ടികൾക്കും നൽകാവുന്ന വാക്‌സിനാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. സൈഡസ് വാക്‌സിന് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് വേണ്ടി പരിഗണിക്കാൻ കഴിയുമെന്നും എയിംസ് മേധാവി പറഞ്ഞു.
Also Read: 100 വയസുള്ള മാതാവും താനും വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി