വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകാൻ തയാറായി ക്വാഡ് രാജ്യങ്ങൾ. യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അനൗപചാരിക തന്ത്രപരമായ ഫോറമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. ഏഷ്യൻ നാറ്റോ (NATO) എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ക്വാഡ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യയുടെ കരാർ. അമേരിക്കൻ വാക്‌സിൻ നിർമാതാക്കളായ നോവാക്‌സ്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവക്കായി വാക്‌സിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്പനികൾക്കും സ്‌ഥാപനങ്ങൾക്കും പ്രത്യേകം സഹായം നൽകുന്നതിനാണ് കരാർ.
വാക്‌സിൻ നിർമാണം വേഗത്തിലാക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, കൊറോണ വൈറസിന്റെ ജനിതക വ്യാപനം തടയുക തുടങ്ങിയവയാണ് ക്വാഡ് കരാറിന്റെ ലക്ഷ്യം. ഇന്ത്യയിൽ സൃഷ്‌ടിക്കപ്പെടുന്ന അധിക വാക്‌സിൻ ഉൽപാദന ശേഷി ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വാക്‌സിനേഷൻ യജ്‌ഞത്തിലും ഉപയോഗിക്കാൻ കഴിയും.
അതേസമയം, വെള്ളിയാഴ്‌ച നടക്കുന്ന ക്വാഡ് യോഗത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു. ചൈനയുടെ വളരുന്ന സൈനിക-സാമ്പത്തിക ശക്‌തിയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം.
Also Read: ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം