വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
പ്രമേയത്തിന്റെ പകര്‍പ്പ് ജില്ലാ പഞ്ചായത്ത് വനം പരിസ്‌ഥിതി മന്ത്രാലയത്തിന് അയക്കും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പ്രമേയം കൈമാറും. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളുടേയും നേതൃത്വത്തില്‍ മാസ് മെയില്‍ ക്യാംപയിനും ജില്ലാ പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.
മുഴുവന്‍ ഗ്രാമസഭകളിലും പ്രമേയം ചര്‍ച്ചക്ക് വിധേയമാക്കണമെന്നും കരട് വിജ്‌ഞാപനം റദ്ദ് ചെയ്യുന്നതിന് നാട് ഒറ്റകെട്ടായി നില്‍ക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
പരിസ്‌ഥിതി ലോല മേഖലയാക്കുന്നതോടെ 6 വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന മേഖല പരിസ്‌ഥിതി ലോല പ്രദേശമായി മാറും. ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
Malabar News: കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു