പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരനായ യുവാവ് ആരോഗ്യവാനെന്ന് കളക്‌ടർ അറിയിച്ചു. എങ്ങനെയാണ് യുവാവുമായി ബന്ധപ്പെട്ടതെന്ന് കളക്‌ടർ പറഞ്ഞിട്ടില്ല. ഭക്ഷണവും വെള്ളവും മണിക്കൂറുകൾക്കുള്ളിൽ യുവാവിന് ലഭിക്കും എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
സൈനികർ ഉൾപ്പടെ സാധാരണ ആർക്കും ഈ മലമുകളിൽ എത്തുക എന്നത് പ്രയാസകരമാണ്. അതുകൊണ്ട് തന്നെ മലമുകളിൽ എത്തിയ സംഘം ഇടവേളകളിൽ മൊബൈൽ വഴി തരുന്ന വിവരങ്ങളാണ് ഏക ആശ്രയം. സാഹസിക യാത്ര താൽപര്യമുള്ള ഈ ചെറുപ്പക്കാരന് നിലവിൽ ആരോഗ്യ പ്രശ്‌നമില്ല എന്നതാണ് ലഭിക്കുന്ന ആശ്വാസ വിവരം. കരസേനയുടെ രക്ഷാദൗത്യ സംഘം തൊട്ടരികിലേക്ക് എത്തിയെന്നാണ് മനസിലാക്കൻ കഴിയുന്നത്. പുലർച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിക്കും.
സാഹസിക സൈനികർക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത ഈ മലയിടുക്കിൽ യുവാവ് എങ്ങനെയാണ് എത്തിപ്പെട്ടത് എന്നത് ദുരൂഹമാണ്. കൂടെയുണ്ടായിരുന്ന യുവാക്കൾ ഈ മലയിലേക്ക് പോയിട്ടില്ല. അവർ ഇടയിൽ തിരികെ പോന്നിരുന്നു. എന്നാൽ ബാബു വീണ്ടും മുന്നോട്ടു പോകുകയായിരുന്നു. വനമേഖലയായ ഇവിടെ അനുമതി കൂടാതെ കയറാൻ പാടില്ലാത്ത സ്‌ഥലം കൂടിയാണ്. ആദ്യഘട്ടത്തിൽ ബാബുവിന്റെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഈ മൊബൈലിലെ ചാർജ് തീരുകയും ഓഫാകുകയും ചെയ്‌തിരുന്നു.
മൊബൈൽ ഓഫാകുന്നതിന് മുൻപ്, ബാബു അയച്ച ചെറിയ വീഡിയോയും ഫോട്ടോയും ഉപയോഗിച്ചാണ് പരിക്കുകൾ ഇല്ല എന്നത് മനസിലാക്കാൻ കഴിഞ്ഞത്. മലമുകളിലെ ഗർത്തത്തിലേക്ക് കാൽ വഴുതിവീണ യുവാവ് ആ സമയം മുതൽ ഏകദേശം 7 മണിക്കൂറോളം മൊബൈലിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഏകദേശം 38 മണിക്കൂറായി യുവാവ് ഇവിടെ കുടുങ്ങിയിട്ട്.
ദൗത്യത്തിന് ആവശ്യമായ ചേതക് ഹെലികോപ്‌റ്റർ ഉൾപ്പടെയുള്ള സന്നാഹങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തുന്നുണ്ട്. യാതൊരു അപകടവും കൂടാതെ ബാബുവിനെ 8 മണിക്ക് മുൻപ് രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ദൗത്യസംഘം നൽകുന്ന വിവരം.
Most Read: മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ