ഇടുക്കി: തൊടുപുഴയിൽ 11- കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ച സംഭവത്തിലെ പ്രതി കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതെന്ന് പോലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് ഏവരെയും ഞെട്ടിച്ച ഒരു പോസ്‌റ്റ് സാമൂഹിക മാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.
പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ ഇത്തരത്തിലൊരു പോസ്‌റ്റിട്ടത്. പെൺകുട്ടിയുടെ ചിത്രം ഉൾപ്പടെയായിരുന്നു വിൽപ്പന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്.
എന്നാൽ, ഇയാൾക്കു അത്തരത്തിൽ ഫേസ്ബുക്ക് ഐഡികളില്ലെന്ന് മനസിലാക്കിയതോടെ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസിലാകുന്നത്. ഇവരുടെ മൊബൈൽ വഴിയാണ് പോസ്‌റ്റിട്ടത്. പെൺകുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടർന്നാണ് ഇങ്ങനെ ചെയ്‌തതെന്നാണ് രണ്ടാനമ്മ പോലീസിൽ നൽകിയ വിശദീകരണം.
ഇവർക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാൽ അറസ്‌റ്റിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവ് നേരത്തെ ഉപേക്ഷിച്ചു പോയതാണ്. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തൊടുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read| കരുവന്നൂർ വായ്‌പാ തട്ടിപ്പ്; പിന്നിൽ ഹവാല ഇടപാട്? സതീഷ് കുമാർ മുഖ്യപ്രതിയെന്ന് ഇഡി