കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗത്തിന്റെ മരുന്ന് ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് വേണ്ടിയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിൽ ഒന്നായ സോൾജെൻസ്‌മയാണ് മുഹമ്മദിന് വേണ്ടത്. 2 വയസിന് മുൻപ് ഒറ്റത്തവണ കുത്തിവെച്ചാൽ ഈ രോഗം 90 ശതമാനം ഭേദമാകുമെന്നാണ് മുഹമ്മദിനെ ചികിൽസിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്‌ടറുടെ നിർദ്ദേശം. മരുന്നിന്റെ വില മുഹമ്മദിന്റെ കുടുംബത്തിന് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. തുടർന്ന് മുഹമ്മദിന്റെ ചികിൽസ കേരളമൊട്ടാകെ ഏറ്റെടുത്തു. സംസ്‌ഥാനം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങായിരുന്നു ഇത്.
മലയാളികൾ ഒത്തൊരുമിച്ചപ്പോൾ 7 ദിവസം കൊണ്ട് സമാഹരിച്ചത് 18 കോടി രൂപ. ഇതേ രോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ശബ്‌ദ സന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്‌നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യണ്ടി വരുന്ന മരുന്നിന്റെ ഇറക്കുമതി തീരുവ തന്നെ വലിയൊരു തുക വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
മുൻപ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിൽസക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം മുഖ്യമന്ത്രി കത്തിൽ ഓർമിപ്പിച്ചു. അനുകൂലമായ തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
Also Read: കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി