കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.
അഹ്‍മദി ഗവര്‍ണറേറ്റിലെ അല്‍ വഫ്റ, മിന അബ്‍ദുല്ല ഏരിയകളില്‍ പബ്ളിക് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ 162 പേരെ പിടികൂടി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ 109 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരായിരുന്നു. കൂടാതെ മൂന്ന് പേരില്‍ നിന്ന് ലഹരി വസ്‍തുക്കള്‍ പിടികൂടി. ഇവരില്‍ മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ്‍മദ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്. താമസ നിയമലംഘകര്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
Read also: കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന് മന്ത്രി