കൊൽക്കത്ത: രഞ്‌ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്‌ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരനാണ് നയിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം മന്ത്രി പദവിയിൽ എത്തിയത് അടുത്തിടെയാണ്. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ടി-20കളിലും കളിച്ചിട്ടുള്ള തിവാരി ഫസ്‌റ്റ് ക്ളാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്.
27 സെഞ്ചുറികൾ അടക്കം 8965 ഫസ്‌റ്റ് ക്ളാസ് റൺസുള്ള താരത്തിന്റെ ബാറ്റിംഗ് ശരാശരി 50.36 ആണ്. 36കാരനായ തിവാരി 2004ലാണ് ഫസ്‌റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്‌ഥാനം. വിദർഭ, ഹരിയാന, കേരളം, ത്രിപുര, രാജസ്‌ഥാൻ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പിൽ ഉള്ളത്.
Read Also: സമസ്‌തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല; ജിഫ്രി തങ്ങൾ