തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സർക്കാർ. പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്‌ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കൂ. സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ബഫർ സോണിൽ ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം വ്യക്‌തിഗത വിവരങ്ങളുള്ള ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ജനുവരി ആദ്യ വാരമാണ് ബഫർ സോൺ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ജൂലൈ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവേ റിപ്പോർട് നൽകാനുള്ള സമയപരിധി ഈ മാസം തീരുകയാണ്. സർവേ റിപ്പോർട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട് അപൂർണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു.
എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്തുമെന്നാണ് സർക്കാരിന്റെ പുതിയ വാഗ്‌ദാനം. സംസ്‌ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൺവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട് സമർപ്പിച്ച ശേഷം ഒരു സത്യവാങ്മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.
ഉപഗ്രഹ സർവേ ബഫർ സോൺ മേഖലയെ കുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞു നേരിട്ട് പരിശോധിച്ചുള്ള വ്യക്‌തിഗത റിപ്പോർട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. എജിയോടും സുപ്രീം കോടതിയിലെ സ്‌റ്റാൻഡിങ് കൗൺസിലിനോടും ഇതിന്റെ സാധ്യത തേടാൻ ആവശ്യപ്പെട്ട് കഴിഞ്ഞു.
അതിനിടെ, ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതല യോഗം ചേരും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്‌ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്‌തമാക്കി.
”വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നം ഉണ്ടായാലും അതിനെ പർവ്വതീകരിക്കുകയാണ്. ബഫർ സോൺ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ, വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സർക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും” ശശീന്ദ്രൻ പറഞ്ഞു.
അതിനിടെ, ജീവനുള്ള കാലത്തോളം ബഫർ സോൺ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്‌ഥാനങ്ങൾ സ്‌റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്‌റ്റേ വാങ്ങിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ഉപഗ്രഹ സർവേക്ക് പിന്നിൽ നിഗൂഢത ഉണ്ടെന്നും താമരശേരി ബിഷപ്പ് പറഞ്ഞു. സർക്കാർ നടപടിയിൽ അടിമുടി സംശയമുണ്ട്. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സർക്കാരിന് മുന്നിലും തോൽക്കില്ല. ചോര ഒഴുക്കിയും ബഫർ സോൺ തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
Most Read: പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്