തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് നിലവിൽ കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് റിപ്പോർട് ചെയ്‌തതിട്ടുള്ളത്. ആശുപത്രികളില്‍ ചികിൽസയിലുള്ള രോഗികളും വളരെ കുറവാണ്. പക്ഷെ, ജാഗ്രത അനിവാര്യമാണ് -സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിൽ മന്ത്രി പറഞ്ഞു.
‘ആശങ്ക വേണ്ട എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്‌തിപ്പെടുത്തും.‘ -വീണാ ജോർജ് പറഞ്ഞു.
‘പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിൽസ തേടണം. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിൽസ തേടേണ്ടതുമാണ്.‘ -മന്ത്രി വിശദീകരിച്ചു.
അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാനും ആശുപത്രി അഡ്‌മിഷൻ നിരന്തരം നിരീക്ഷിക്കാനും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും മന്ത്രി നിര്‍ദേശം നല്‍കി. എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ, ആരോഗ്യ വകുപ്പ് ഡയറക്‌ടർ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടർ, അഡീഷണല്‍ ഡയറക്‌ടർമാര്‍, ഡെപ്യൂട്ടി ഡയറക്‌ടർമാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Most Read: 5ജി സേവനം ഇപ്പോൾ കേരളത്തിലും