തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിനെതിരെ ഇഡി അന്വേഷണം. ഇഡിക്ക് മുന്നിൽ ഹാജരാകാൻ അൻവറിന് നോട്ടീസ് അയച്ചു. കേസിൽ പരാതിക്കാരന്റെയും ക്വാറി ഉടമയെയും മൊഴി നാളെ എടുക്കും. പരാതിക്കാരൻ മലപ്പുറം നടുത്തൊടിക സലീം, ക്വാറി അൻവറിന് വിറ്റ ഇബ്‌റാഹിം എന്നിവരെയാണ് ചോദ്യം ചെയ്യുക.
അൻവറുമായുള്ള എല്ലാ ഇടപാടുകളും സംബന്ധമുള്ള നോട്ടീസ് ഹാജരാക്കാൻ ഇവരോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി അവർ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ദക്ഷിണ കർണാടക സ്വദേശിയാണ് ഇബ്‌റാഹീം. നേരത്തെ 50 ലക്ഷം രൂപ വാങ്ങി പിവി അൻവർ വഞ്ചിച്ചുവെന്ന് ആരോപിച്ചു പ്രവാസി കൂടിയായ സലീം ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരുന്നു.
ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്‌ഥതയിൽ ആണെന്നും ക്രയവിക്രയ അവകാശം ഉണ്ടെന്നും പറഞ്ഞാണ് പിവി അൻവർ പ്രവാസി എൻജിനിയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും പത്ത് ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിൽ ആണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്‌റാഹീമിന്റെ മൊഴി.
Most Read: സംസ്‌ഥാനത്ത് കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു