റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഉൽഘാടന മൽസരത്തിൽ നാളെ (ജൂൺ 12) ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30ന് റോമിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്. യോഗ്യത റൗണ്ടിൽ അവർ തോൽവി അറിഞ്ഞിരുന്നില്ല. 2018 ലോകകപ്പിന് യോഗ്യത പോലും നേടാനാകാതെ പോയ ടീം അടിമുടി മാറിയാണ് ഇക്കുറി എത്തുന്നത്.
റോബർട്ടോ മാൻസീനിയെന്ന പരിശീലകന് കീഴിൽ ഇറ്റലി ടീം തോൽക്കാൻ മനസില്ലാത്ത സംഘമായി മാറി കഴിഞ്ഞു. സിറോ ഇമ്മോബീൽ, ഫെഡറിക്കോ കിയേസ, ലോറൻസോ ഇൻസിനേ എന്നിവരാണ് മുന്നേറ്റത്തിൽ ടീമിന്റെ കരുത്ത്. ബൊനൂച്ചി, നായകൻ കില്ലീനി എന്നിവർക്കൊപ്പം ഫ്ളോറൻസിയും എമേഴ്‌സണും കൂടി കോട്ട കെട്ടുമ്പോൾ പ്രതിരോധം സുശക്‌തമാണ്. മധ്യനിരയിൽ ജോർജിന്യോവും മാർക്കോ വെറാറ്റിയും മികച്ച ഫോമിലാണ് എന്നതും ആതിഥേയർക്ക് പ്രതീക്ഷ നൽകുന്നു.
അതേസമയം സമീപകാലത്ത് പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങളിലാണ് തുർക്കി ടീമിന്റെ പ്രതീക്ഷ മുഴുവൻ. 2002 ലോകകപ്പിൽ സെമി ഫൈനൽ വരെ നീണ്ട അൽഭുതക്കുതിപ്പ് നടത്തിയ ടീമിന് തങ്ങളുടേതായ ദിവസം ഏത് വമ്പൻമാരേയും അട്ടിമറിക്കാനുള്ള ശേഷിയുണ്ട്. ഗോളടി ശീലമാക്കിയ ബുറാക് യിൽമാസും ഹക്കൻ കൽഹനോഗ്ളുവുമാണ് തുർക്കി മുന്നേറ്റ നിരയുടെശക്‌തി.
കോവിഡ് വ്യാപനത്തിന് ശേഷം കാണികളെ പ്രവേശിപ്പിച്ച് നടത്തുന്ന വലിയ ടൂർണമെന്റുകളിൽ ഒന്നാണ് യൂറോ കപ്പ്. മുൻകാലങ്ങളിലേത് പോലെ തിങ്ങിനിറയില്ലെങ്കിലും ആർപ്പ് വിളികളുമായി ആരാധകർ ഗ്യാലറിയിലുണ്ടാകും.
Read Also: ‘ഹസീന്‍ ദില്‍റുബ’ ട്രെയ്‌ലറെത്തി; മികച്ച പ്രകടനവുമായി താപ്‌സി