ദുബായ്: ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബായിലെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്‌തൂമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ തടാകം, ടൂറിസ്‌റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി.
ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120 കിലോമീറ്റര്‍ നീളത്തിൽ സൈക്കിള്‍ പാതയും നിര്‍മിക്കും. ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി പ്രത്യേക സ്‌ഥിരം കമ്മിറ്റിയെ നിശ്‌ചയിച്ചതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും യുഎഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തിക മാതൃകയാരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായ് 2040 അര്‍ബണ്‍ മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായാണ് പദ്ധതി. ഹത്തയില്‍ സന്ദർശനം നടത്തുന്നതിന് ഇടയിലാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.
Read Also: ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് തടയണം; കർണാടക സർക്കാരിന് എതിരെ ഹരജി