വയനാട് : വേനൽ കടുത്തതോടെ വയനാട് ജില്ലയിലും ചൂട് രൂക്ഷമാകുന്നു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ആഴ്‌ചയും മഴ ലഭിച്ചെങ്കിലും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചൂട് വീണ്ടും രൂക്ഷമായി. ഇതോടെ മിക്ക സ്‌ഥലങ്ങളിലെയും കുളങ്ങളും തോടുകളും വറ്റിയ അവസ്‌ഥയിലാണ് ഇപ്പോൾ. കൂടാതെ രാത്രിസമയങ്ങളിലും ജില്ലയിൽ ചൂട് അസഹനീയമായി തുടരുകയാണ്.
കാര്യമായ രീതിയിൽ വേനൽമഴ ലഭിക്കാതായാൽ ഇത്തവണ വലിയ രീതിയിൽ വരൾച്ച ഉണ്ടാകുമെന്ന ആശങ്കയിലാണ് ജില്ലയിലെ ആളുകൾ. കടമാൻതോടും, കിന്നാരംപുഴയും ഇതിനോടകം തന്നെ വറ്റി നേരിയ നീരൊഴുക്ക് മാത്രമായി. കൂടാതെ വന്യജീവി സങ്കേതം ഉൾപ്പടെയുള്ള വനമേഖലയിലെ ജലസ്രോതസുകളിലും അവസ്‌ഥ ഇത് തന്നെ. വേനൽ കടുക്കുന്ന സാഹചര്യത്തിലും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾ പാഴായി കിടക്കുകയാണ്. വരള്‍ച്ചാ ലഘൂകരണ പദ്ധതികളും വരള്‍ച്ചയുള്ള മേഖലയില്‍ ഈ വേനൽക്കാലത്ത് ആശ്വാസമായിട്ടില്ല.
വേനൽ കൃഷിയെ ബാധിക്കുന്നതാണ് മറ്റൊരു വലിയ പ്രശ്‌നം. നിലവിൽ ജില്ലയിലെ കൊളവള്ളി, മരക്കടവ് പടങ്ങൾ വിണ്ടുകീറിയ അവസ്‌ഥയിലാണ്. മിക്കയിടങ്ങളിലും തോട്ടങ്ങൾ വരണ്ട് ചെടികൾ വാടിക്കരിഞ്ഞ നിലയിലാണ്. കറുത്ത കളിമണ്ണില്‍ ജലസേചനത്തിലൂടെ മാത്രമേ കൃഷി നിലനിര്‍ത്താനാവൂ. കൂടാതെ ജലസേചന സൗകര്യമില്ലാതെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കൃഷിചെയ്യാനാവാത്ത അവസ്‌ഥയായി. കൂടുതല്‍ മഴ ലഭിച്ചാലും വേനലാരംഭത്തിലേ വരളുന്ന മണ്ണാണ് ഈ പ്രദേശത്തേത്.
ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മിക്കയിടങ്ങളിലും ആളുകൾ ജലസ്രോതസുകളിൽ താൽക്കാലിക തടയണകൾ നിർമിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ്. എന്നാൽ ഇവ പൊളിച്ചു കളയുന്നതായി വലിയ രീതിയിൽ പരാതികളും ഉയരുന്നുണ്ട്. തടയണകൾ നിർമിക്കുന്നതോടെ ജലം കെട്ടി നിന്ന് സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയരുകയും, കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും.
Read also : അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി