ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി.
മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പിനാണ് ഇന്നലെ ഖത്തറിൽ കൊടിയിറങ്ങിയത്. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്‌നമാണിതെന്നും എന്നാലത് വിശ്വസിക്കാനാകുന്നില്ലെന്നും പറഞ്ഞ മെസി, ദൈവം ഈ വിജയം തനിക്ക് സമ്മാനിക്കുമെന്ന ആത്‌മ വിശ്വാസം ഉണ്ടായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.
അടുത്ത ലോകകപ്പിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ താരം വ്യക്‌തമാക്കിയിരുന്നു. എന്നാൽ അന്താരാഷ്‌ട്ര മൽസരങ്ങളിൽ താരം ഉണ്ടാകുമോ എന്ന കായിക ലോകത്തിന്റെ ആശങ്കകൾക്ക് വിരാമമിട്ടാണ് താരത്തിന്റെ പ്രഖ്യാപനം. ലോകകിരീടം നേടിയതിന് പിന്നാലെയുള്ള മെസിയുടെ പ്രഖ്യാപനം ആരാധകരുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകുന്നതാണ്.
ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസി വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഫ്രാൻസിനെ ഫൈനലിൽ പരാജയപ്പെടുത്തിയതിന് ശേഷം മനസുതുറന്ന മെസി അർജന്റീനയുടെ ജേഴ്‌സിയിൽ അന്താരാഷ്‌ട്ര രംഗത്ത് ഇനിയും കളിതുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Most Read: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി