കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ മുഖ്യപ്രതി പിജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ് നേതാകളായ പിവൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കാനിരുന്ന ഹരജി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എട്ട് പ്രതികൾ ഉള്ള കേസിൽ ഇനി മൂന്നു പേർക്കാണ് ജാമ്യം ലഭിക്കാനുള്ളത്.
കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.
അതേസമയം, മാപ്പ് പറയാതെ ജോജുവിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള നടപടികളിലേക്ക് പോകില്ലെന്നും നേതാക്കൾ വ്യക്‌തമാക്കിയിട്ടുണ്ട്.
സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് താരസംഘടനയായ ‘അമ്മ’യുടെ വിശദീകരണം.
Most Read: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം