ന്യൂഡെൽഹി: മുസ്‌ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കത്വ കൂട്ടബലാൽസംഗ കേസിലെ ഇരയുടെ വളർത്തഛൻ മുഹമ്മദ് യൂസഫ് രംഗത്ത്. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തിലധികം രൂപ നൽകിയതായി ഇരയുടെ അഛൻ മുഹമ്മദ് അക്‌തറും വ്യക്‌തമാക്കി.
കുറച്ച് തുക ചെക്കായും ബാക്കി പണമയുമാണ് നൽകിയത്. 2018ൽ ഡെൽഹിയിൽ വെച്ചാണ് പണമിടപാടുകൾ നടന്നതെന്നും യൂസഫ് കൂട്ടിച്ചേർത്തു. വളർത്തഛൻ ആയിരുന്ന മുഹമ്മദ് യൂസഫിന്റെ സംരക്ഷണത്തിൽ ആയിക്കെയാണ് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
നിലവിൽ തങ്ങളുടെ അഭിഭാഷകൻ മുബീൻ ഫാറൂഖിയാണെന്നും അദ്ദേഹത്തിന്റെ കേസ് നടത്തിപ്പിൽ തൃപ്‌തനാണെന്നും യൂസഫ് പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തിൽ അഭിഭാഷക ആയിരുന്ന ദീപിക സിങ് രജാവത്ത് കുടുംബ അഭിഭാഷക ആയിരുന്നുവെന്നും എന്നാൽ ഇവർ പലപ്പോഴും കോടതിയിൽ ഹാജരായിരുന്നില്ലെന്നും അക്‌തർ പറഞ്ഞു. രണ്ടു തവണ മാത്രം കോടതിയിൽ ഹാജരായ ഇവരെ പിന്നീട് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി..
ദീപിക തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന് ഇരയുടെ ഇളയഛൻ അംജദ് അലി ഖാൻ പറഞ്ഞു. ഒന്നര ലക്ഷത്തിലധികം രൂപ ദീപികക്ക് നൽകിയിരുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങൾക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന വിവാദങ്ങളെ കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കത്വ-ഉന്നാവ് പെൺകുട്ടികളുടെ കുടുംബങ്ങളുടെ സഹായിക്കാൻ യൂത്ത് ലീഗ് സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഉയർത്തിയത്. പണപ്പിരിവിലൂടെ ലഭിച്ച തുക പികെ ഫിറോസും ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറും ദുർവിനിയോഗം ചെയ്‌തെന്നും ആയിരുന്നു ആരോപണം.
Also Read: ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ