തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‌യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാൻ വകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും അതത് കോളേജുകൾ ചുമതലപ്പെടുത്തുന്ന റിട്ടേണിങ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമീപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്’- മന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.
സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പുകൾ അടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്‌ക്ക് ഇടപെടേണ്ടതില്ല. ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്‌ക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല- മന്ത്രി ആർ ബിന്ദു പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് ആരോപണം ഉന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവ് സഹിതം പറയണം. കോളേജ് കവാടത്തിന് മുന്നിൽ കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ തുടങ്ങിയ നിരാഹാര സമരം നിർത്തിപ്പോയത് എന്തിനെന്നും പറയണം- മന്ത്രി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Most Read| ‘ഗാസയിൽ ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന