കാക്കനാട്: തൃക്കാക്കരയില്‍ തെരുവുനായ്‌ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്‍റ്റില്‍. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തെരുവുനായ്‌ക്കളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്‌ഥരെക്കുറിച്ചും കൗണ്‍സിലര്‍മാരെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇവരില്‍നിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഫോണ്‍ വഴി ഇവരെ ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ശാസ്‍ത്രീയ പരിശോധന നടത്തും.
കഴിഞ്ഞ ശനിയാഴ്‌ചയാണ് തെരുവുനായ്‌ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്. നഗരസഭയുടെ അധീനതയിലുള്ള സ്‌ഥലത്താണ് നായ്‌ക്കളെ കുഴിച്ചിട്ടത്. മൃഗ സ്‌നേഹികളുടെ പരാതിയെ തുടര്‍ന്നാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് കുഴിച്ചിട്ട നായകളുടെ ജഡങ്ങള്‍ പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.
പിടികൂടിയ നായ്‌ക്കളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവറെ പോലീസ് കസ്‌റ്റഡിയില്‍ എടുത്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഡ്രൈവറില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒളിവില്‍ പോയ പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരാണ് തെരുവുനായകളെ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവെച്ച് കൊന്നത്. ഇവർ നായകളെ പിടികൂടി വാഹനത്തിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തെരുവ് നായകളെ വന്ധ്യങ്കരണം ചെയ്യുന്നത്തിന്റെ ചുമതല നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനാണ്. എന്നാൽ നായ്‌ക്കളെ കൊല്ലുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറയുന്നത്.
അതേസമയം നായ്‌ക്കളുടെ മരണവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അറിയാന്‍ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി കാക്കനാട് കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമായിരിക്കും പോലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക.
Most Read: യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ