തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കിട്ടിവരുന്ന ആനുകൂല്യങ്ങൾ നഷ്‌ടമാവില്ല. പരാതിയുള്ളവർക്ക് ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യും. അനാവശ്യ തർക്കങ്ങൾ ഉന്നയിക്കരുത്. ഒരു തരത്തിലുള്ള സാമുദായിക സ്‌പർധയും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ധനവിനിയോഗ ബിൽ ചർച്ചയിൽ പങ്കെടുക്കവേ പറഞ്ഞു.
അതേസമയം, വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയത് സർക്കാരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. സച്ചാർ കമ്മിറ്റി ശുപാർശകൾ ഇല്ലാതാക്കിയ ഏക സംസ്‌ഥാനമാണ് കേരളം. സ്‌കോളർഷിപ്പിൽ പറ്റിപ്പോയ തെറ്റ് തിരുത്താൻ തയ്യാറാകണം. രണ്ടും രണ്ടായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞിരുന്നു. ലീഗ് എന്തുപറഞ്ഞാലും സർക്കാർ അത് വർഗീയമായാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സച്ചാർ സമിതി ശുപാർശ പ്രകാരം മുസ്‌ലീങ്ങൾക്ക് മാത്രമുള്ള പദ്ധതി നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവർത്തിച്ചു. മുസ്‌ലിം വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകളുടെ എണ്ണം കുറയ്‌ക്കരുത്. സർക്കാർ തീരുമാനത്തെ ഭാഗികമായാണ് സ്വാഗതം ചെയ്‌തത്. പറഞ്ഞത് മാറ്റിപ്പറഞ്ഞില്ല. തന്നെ ആരും സമ്മർദ്ദത്തിലാക്കിയില്ലെന്നും സതീശൻ പറഞ്ഞു. ചെറിയ സ്‌കോളർഷിപ്പിന്റെ പേരിൽ സമുദായങ്ങൾ തമ്മിൽ അടിക്കുന്നത് തടയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Also Read: സംസ്‌ഥാനത്തെ കോവിഡ് മരണനിരക്ക് മറച്ചു വച്ചിട്ടില്ല, ആവശ്യമെങ്കിൽ പരിശോധിക്കും; മുഖ്യമന്ത്രി