മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും ‘മഅ്ദിൻ’ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍) ആവശ്യപ്പെട്ടു.
ജില്ലയിലെ നഗരസഭയുടെ 4ആം വാര്‍ഡിന് കീഴില്‍ സ്വലാത്ത് നഗര്‍ ‘മഅ്ദിൻ’ അക്കാദമിയില്‍ നടന്ന കോവിഷീല്‍ഡ് മെഗാ വാക്‌സിനേഷൻ ക്യാംപുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്ര പ്രസ്‌താവനയിലാണ് ഇദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. മനുഷ്യ നൻമയെ കരുതിയുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും തന്റെയും സഹജീവികളുടെയും ജീവന് ഭീഷണിയാവുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാം കർശനമായി നിരോധിച്ചതാന്നെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ ഓർമിപ്പിച്ചു.
‘മഅ്ദിൻ’ അക്കാദമിയിലെ ക്യാംപിൽ ആയിരത്തി അഞ്ഞൂറോളം പേര്‍ വാക്‌സിൻ സ്വീകരിച്ചു. വാക്‌സിനേഷന് എത്തിയവര്‍ക്ക് കുടിവെള്ളം, മധുരപാനീയ സൗകര്യം, വിപുലമായ ശുചിമുറി സൗകര്യം എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളായിരുന്നു ‘മഅ്ദിൻ’ ഒരുക്കിയിരുന്നത്. മികച്ച സൗകര്യങ്ങളൊരുക്കിയ ‘മഅ്ദിൻ’ പ്രവര്‍ത്തകരെ അധികൃതര്‍ അനുമോദിച്ചു.
വാക്‌സിനേഷന്റെ ആരംഭം മുതൽ എല്ലാ രീതിയിലും ‘മഅ്ദിൻ’ അക്കാദമിയും എസ്‌വൈഎസ്‍ ഉൾപ്പടെയുള്ള കേരള മുസ്‌ലിം ജമാഅത്ത് സംഘടനകളും സംപൂർണമായ സഹകരമാണ് ആരോഗ്യമേഖലക്ക് നൽകുന്നത്.
തുടക്കത്തിൽ, നൂറുകണക്കിന് വാക്‌സിൻ രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌കുകൾ വഴിയും വാട്‌സാപ്പ് കൂട്ടായ്‌മകൾ വഴിയും പൊതുജനങ്ങൾക്ക് ബോധവൽകരണം നൽകാനും സഹായങ്ങൾ നൽകാനും പ്രവർത്തകർ മുൻപിലുണ്ടായിരുന്നു.
ക്യാംപിന് മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലീഗര്‍ ബാബു, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്‌സുമാരായ സന്ധ്യ, കല, ശംന, ഷെറിന്‍, രഞ്‌ജുഷ, ദിനിഷ, അശ്വതി, ദീപിക, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ തബ്ഷീര്‍, നവാസ്, ഷാഫി, റെസിഫ്, ശരണ്യ എന്നിവർ നേതൃത്വം നൽകി.
വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ സുഹ്റ, വാക്‌സിനേഷൻ വളണ്ടിയര്‍മാരായ സൈഫുദ്ധീന്‍, ഹാഫിദ്, മുഹ്സിന്‍, അര്‍ഷാദ്, അറഫ മാനു, അയമു സികെ, ഖാലിദ് എന്‍കെ, മുസ്‌തഫ കോതടി, ഹൈദ്രസ് കാവുങ്ങല്‍, ഫൈസല്‍ വട്ടപ്പറമ്പില്‍, അന്‍സില്‍ താനാരി, ആബിദ് ടി, ‘മഅ്ദിൻ’ പബ്ളിക് സ്‌കൂള്‍ മാനേജര്‍ അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ് എന്നിവർ ക്യാംപിന് ആവശ്യമായ സഹായങ്ങളുമായി മുന്നിലുണ്ടായി.
Most Read: മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്; രാജ്യത്ത് ആദ്യം