തൃശൂർ: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിന്റെയോ അനുമതി ഇല്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. പൗരൻമാർക്ക് ആധാർ നൽകുന്ന കേന്ദ്ര സർക്കാർ സ്‌ഥാപനമായ യൂണീക് ഐഡന്റഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഎ)യുടെ നിർദേശപ്രകാരമാണ് സംസ്‌ഥാന പൊതുവിതരണ വകുപ്പ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഇ-പോസ് 2.1 അപ്ഡേഷൻ തുടരുകയാണ്.
നേരത്തെ റേഷൻ കാർഡിൽ പേരുള്ള അധാർബന്ധിത അംഗങ്ങളുടെ ബയോമെട്രിക് രേഖ പരിശോധിക്കുന്നതിലൂടെ ആധാർ വിവരങ്ങൾ ശേഖരിക്കയാണ് ചെയ്‌തിരുന്നത്. എന്നാൽ പുതിയ സോഫ്റ്റ്‌വെയറിൽ വിരൽ വെച്ച് ബയോമെട്രിക് രേഖ പരിശോധനക്ക് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ അംഗത്തിന്റെ അനുമതി വേണം. അനുമതി ലഭിച്ചാൽ മാത്രമേ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂ.
ആധാറിനെ അടിസ്‌ഥാനമാക്കിയുള്ള അധികാരികതക്ക് തന്റെ വിവരങ്ങൾ നൽകുന്നതിന് എതിർപ്പില്ലെന്ന് കാണിക്കുന്ന സമ്മതപത്രം ഇ-പോസിൽ തെളിഞ്ഞുവരും. ഇതിന് സമ്മതമുള്ളവർ അനുമതി നൽകിയാൽ മാത്രമേ ആധാർ വിവരങ്ങൾ പരിശോധിക്കാൻ കഴിയൂ.
അതേസമയം, വ്യക്‌തി വിവരങ്ങൾ ചൂഷണം ചെയ്യാതിരിക്കാനാണ് ഇത്തരമൊരു നിർദേശം പാലിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച