വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ P1 എന്നറിയപ്പെടുന്ന വകഭേദത്തെ കാര്യക്ഷമമായി നിർവീര്യമാക്കിയെന്ന് കണ്ടെത്തിയിരുന്നു. സിഎൻഎൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട് പുറത്ത് വിട്ടിരിക്കുന്നത്.
ഫൈസർ, ബയേൺടെക് കമ്പനി, ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ബ്രാഞ്ച് എന്നിവിടങ്ങളിലെ ഗവേഷകർ ക്‌ളിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ഫൈസർ വാക്‌സിൻ സ്വീകരിച്ച 15 ആളുകളുടെ രക്‌ത സാമ്പിളുകൾ ശേഖരിച്ചു. രണ്ട് മുതൽ നാല് ആഴ്‌ച വരെ നീണ്ടുനിന്ന പരീക്ഷണത്തിൽ ഇവരുടെ രക്‌ത സാമ്പിളുകൾ ബ്രസീൽ കോവിഡ് വകഭേദത്തെ ഫലപ്രദമായി നേരിട്ടതായും ഗവേഷകർ കണ്ടെത്തി.
അതേസമയം, P1 വകഭേദത്തിലൂടെ ബ്രസീലിലെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നുവെന്ന് സിഎൻഎൻ റിപ്പോർട് ചെയ്‌തു. മനാസിൽ നടത്തിയ സർവേയിൽ 42 ശതമാനം ആളുകളിലും പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജപ്പാൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സമാനമായ കേസുകൾ പുറത്ത് വന്നിട്ടുണ്ട്.
ബ്രസീലിലെ P1 വകഭേദത്തിനോട് സാമ്യമുള്ള കേസുകളാണ് ദക്ഷിണാഫ്രിക്കയിലും റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇവ കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിനുകൾ ലഭിച്ചാലും പ്രതിരോധ ശേഷി ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും സംശയിക്കപ്പെടുന്നു. എന്നിരുന്നാലും ഫൈസർ വാക്‌സിൻ P1ന് എതിരെ ഫലപ്രദം ആയിരിക്കാം എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
Also Read: കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ