തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ കേസുകളും ഒരുമിച്ച് ഒരു കോടതിയിൽ നേരിട്ടാൽ മതിയാകും.
എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ പ്രതി ചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. ഈ നിർദ്ദേശം അനുസരിച്ചാണ് പോലീസിന്റെ നടപടികൾ പുരോഗമിക്കുന്നത്. ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച കേസിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹരജി ഒക്‌ടോബർ 17നു വീണ്ടും പരിഗണിക്കും.
അക്രമങ്ങൾക്ക് പോപ്പുലർ ഫ്രണ്ടും ഹർത്താലിന് ആഹ്വാനം ചെയ്‌ത അബ്‌ദുൾ സത്താറും നേരിട്ട് ഉത്തരവാദികളാണെന്നും മിന്നൽ ഹർത്താലുകൾ നിയമ വിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ സർക്കാർ ഇടപെട്ടില്ലെല്ലെന്നും കോടതി കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടിത ശക്‌തികളുടെയും അക്രമം ഭയന്ന് ജനങ്ങൾക്ക് ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാവില്ലെന്നും ആൾക്കൂട്ടത്തിൻ്റെ അധികാര വാഴ്‌ചയല്ല, നിയമവാഴ്‌ചയാണ് നടപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെയും അവരുടെ നേതാക്കളുടെയും വീടുകളിൽ നടത്തിയ റെയ്‌ഡുകളിൽ പ്രതിഷേധിച്ചാണ് സെപ്‌റ്റംബർ 23ന് ഹർത്താലെന്ന പേരിൽ സംസ്‌ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ആക്രമങ്ങൾ അഴിച്ചു വിട്ടത്. ഇതിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
ഹർത്താലിൽ ഉണ്ടായ നാശനഷ്‌ടങ്ങളിൽ ആദ്യഘട്ടമായി 5കോടി 20ലക്ഷം രണ്ടാഴ്‌ചക്കകം സർക്കാരിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സമയ പരിധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തിൽ നിന്ന് റവന്യു റിക്കവറിയിലൂടെ തുക ഈടാക്കാനും ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് സിപി മുഹമ്മദ് നിയാസ് എന്നിവർ ഉത്തരവിട്ടിട്ടുണ്ട്.
ഹർത്താൽ അക്രമകേസിൽ 1922 പേരാണ് ഇതുവരെ അറസ്‌റ്റിലായത്. 687 പേരെ മുൻകരുതലായി അറസ്‌റ്റ് ചെയ്‌തിരുന്നു. 417 അക്രമക്കേസുകളിൽ 63 എണ്ണം പൊതുമുതൽ നശിപ്പിച്ച കേസുകളാണ്. പൊതുവഴി തടസപ്പെടുത്തിയ 118 കേസുകളുണ്ട്. ആദ്യഘട്ട കണക്കെടുപ്പിൽ, സ്വകാര്യ വാഹനങ്ങൾക്കും സ്‌ഥാപനങ്ങൾക്കും നേരെയുള്ള അക്രമത്തിൽ 12 ലക്ഷം നഷ്‌ടവും കെഎസ്ആര്ടിസിക്ക് നഷ്‍ടം 5.06 കോടിയുമാണ് കണക്കാക്കുന്നത്. മറ്റുകണക്കുകളിൽ ഹൈക്കോടതി ഒക്‌ടോബർ 17നു വീണ്ടും കേസ് പരിഗണിക്കുമ്പോൾ വ്യക്‌തത വരും.
Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം