മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്‌ഥാന സൗകര്യങ്ങളും മറ്റുപകരണങ്ങളും സംവിധാനിക്കുന്നതിനായി ജില്ല ഭരണാധികാരികൾ പ്രഖ്യാപിച്ച പ്രാണവായു പദ്ധതിക്കാണ് ജില്ലയിലുടനീളം പിരിവ് നടക്കുന്നത്. ഇത് നിറുത്തിവെച്ച് സർക്കാറും ജില്ലാ പഞ്ചായത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ഫണ്ടിൽ നിന്നും ജില്ലക്കാവശ്യമായ വിഹിതം ഉടൻ അനുവദിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വകുപ്പുമന്ത്രിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നിവേദനവും നൽകി. സംസ്‌ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ആരോഗ്യപരിപാലന സംവിധാനങ്ങൾ വളരെ പരിമിതമാണ്. ഇത് വേഗത്തിൽ പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സർക്കാറും അടിയന്തിര ഇടപെടൽ നടത്തണം. ജില്ലയിലെ ഏതൊരു വികസന പ്രവർത്തനങ്ങൾക്കും മലപ്പുറം മോഡലെന്ന പേരിൽ നടത്തുന്ന പൊതു കളക്ഷൻ പരിപാടി ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്; സംഘടന വ്യക്‌തമാക്കി.
ജില്ലയുടെ ആരോഗ്യ മേഖലയിലും വിദ്യഭ്യാസ–വ്യവസായ മേഖലയുൾപ്പടെയുള്ള സമഗ്രവികസനത്തിനും മുസ്‌ലിം ജമാഅത്ത് പൂർണ പിന്തുണ ജില്ലാ പഞ്ചായത്തിനും സർക്കാറിനും ഉറപ്പ് നൽകുന്നു. എന്നാൽ, മറ്റു പ്രദേശങ്ങൾക്ക് നൽകുന്നതുപോലെ കൃത്യമായ ബഡ്‌ജറ്റ് വിഹിതം നീക്കിവെച്ച് മാത്രമാണ് ആരോഗ്യമേഖലയിലെ ശോചനീയാവസ്‌ഥക്ക് പരിഹാരമുണ്ടാക്കേണ്ടത്. അല്ലാതെ, പ്രയാസത്തിൽ നിന്ന് പ്രയാസത്തിലേക്ക് സഞ്ചരിക്കുന്ന പൊതുജനത്തെ പിഴിഞ്ഞുകൊണ്ടല്ല; നിവേദനത്തിൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Most Read: മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്