മലപ്പുറം: സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് യോഗം.
സത്യ വിരുദ്ധമായ കാര്യങ്ങളെ വാർത്തകളെന്ന ലേബലിൽ പ്രസിദ്ധികരിച്ച് സമൂഹത്തിൽ സാമുദായിക ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളാണ് അനുദിനം നടക്കുന്നത്. കളവാണെന്ന് ബോധ്യപ്പെട്ടാലും മാന്യമായി ക്ഷമാപണം നടത്താൻ പോലും പല ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളും തയ്യാറാകുന്നില്ല. -ജില്ലാ ക്യാബിനറ്റ് യോഗം വിലയിരുത്തി.
എത്ര മാത്രം ക്രൂരമായാണ് പലപ്പോഴും മാദ്ധ്യമങ്ങൾ കള്ളങ്ങൾ പറയുന്നതും അത് വ്യാപകമായി പ്രചരിപ്പിക്കുന്നതും. ഹൈദരാബാദിൽ ഖബർ ഗ്രില്ലിട്ട് മൂടിയ സംഭവത്തെ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നുള്ള കാര്യങ്ങൾ ഇക്കാര്യം വ്യക്‌തമാക്കുന്ന സമീപകാല ഉദാഹരണമാണ്. -യോഗം പറഞ്ഞു.
കേരളീയ സമൂഹത്തെയും സംസ്‌ഥാനത്തിനകത്തെ ഒരുവിഭാഗം പെൺകുട്ടികളെയും ഒന്നാകെ അപമാനിക്കുന്ന വ്യാജ സിനിമ നിർമിച്ചവരുടെ പച്ചക്കളവ് സാമൂഹ ജാഗ്രതയാൽ തകർക്കാനായതിൽ ‘സത്യത്തിന് കാവൽ നിൽക്കുന്ന‘ കേരളീയർക്ക് അഭിമാനിക്കാമെന്നും യോഗം പറഞ്ഞു.
പ്രസിഡന്റ് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരളീയരായ പെൺകുട്ടികളെയും സംസ്‌ഥാനത്തേയും രാജ്യാന്തരതലത്തിൽ പോലും അപമാനിക്കുന്ന ഇത്തരംസാമൂഹ്യ ദ്രോഹികൾക്കെതിരെ യഥാസമയം ശക്‌തമായ നിയമ നടപടികളെടുക്കാൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.
വാദിസലാമിൽ നടന്ന യോഗത്തിൽ ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, ബഷീർ ഹാജി പടിക്കൽ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സികെയു മൗലവി മോങ്ങം, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് പറവൂർ, അലിയാർ കക്കാട്, കെടി ത്വാഹിർ സഖാഫി എന്നിവർ സംബന്ധിച്ചു.
MOST READ: വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി