തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാർഥികള്‍ വിജയിച്ചു. ആകെ പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19,651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം. വയനാട്ടിലാണ് കുറവ് (98.13) വിജയിച്ചത്.
ഫുള്‍ എ പ്ളസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ളസ് 41,906 പേര്‍ക്ക് മാത്രമായിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ളസ് ലഭിച്ചത്. ഇവിടെ 7838 പേര്‍ക്ക് ഫുള്‍ എ പ്ളസ് ലഭിച്ചു. പ്രൈവറ്റ് വിദ്യാർഥികള്‍ (പുതിയ സ്‌കീം) 615 പേര്‍ പരീക്ഷയെഴുതിയതില്‍ 537 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
പ്രൈവറ്റ് വിദ്യാർഥികളില്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 346 പേരില്‍ 270 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കോവിഡ് കാരണം മൂല്യനിര്‍ണയ ക്യാംപുകള്‍ 57ല്‍ നിന്ന് 72 ആയി ഉയര്‍ത്തിയിരുന്നു. 12,971 അധ്യാപകര്‍ ക്യാംപുകളില്‍ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ നടക്കാതിരുന്നതിനാല്‍ നിരന്തര മൂല്യ നിര്‍ണയത്തിലൂടെ ആനുപാതികമായി മാർക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫില്‍ ആകെ 9 സെന്ററുകളാണ് ഉണ്ടായിരുന്നത്. 97.03 ശതമാനം വിജയമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ വിജയം കരസ്‌ഥമാക്കി. ലക്ഷദ്വീപിലെ 9 സെന്ററുകളിൽ 96.81 ശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്.
മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ട നിരണം വെസ്‌റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതിയത്. കേരള പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉൾപ്പടെയുള്ളവയിലൂടെ മൂന്ന് മണി മുതൽ ഫലം ലഭ്യമാകും.
Read Also: ചർച്ച പരാജയം, എല്ലാ കടകളും നാളെ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമതി