ഗുവാഹത്തി: സംസ്‌ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രിതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്‌ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അസമിലെ പോലീസ് നരനായാട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്‌താവന.
60 കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പോലീസ് സംഘം സംഭവ സ്‌ഥലത്ത് എത്തിയത്. എന്നാല്‍ പതിനായിരത്തോളം പേരാണ് ആ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരെ എത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിയൊഴിപ്പിക്കല്‍ നടപടി ഒഴിവാക്കാന്‍ സര്‍ക്കാരിനെ സ്വാധീനിക്കാമെന്ന് അവകാശപ്പെട്ട് ഒരു പ്രത്യേക സംഘം പാവപ്പെട്ട ജനങ്ങളില്‍ നിന്ന് 28 ലക്ഷം രൂപ ശേഖരിച്ചതായി സര്‍ക്കാരിന് വ്യക്‌തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കയ്യിൽ അവരുടെ പേരുകളുമുണ്ട്. എന്നാല്‍ നടപടി ഒഴിവാക്കാനാകില്ലെന്ന് മനസിലാക്കിയതോടെ അവര്‍ ജനങ്ങളെ അണിനിരത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. അതില്‍ ഉള്‍പ്പെട്ട ആറോളം വ്യക്‌തികളുടെ പേരുകളും ഞങ്ങളുടെ പക്കലുണ്ട്; ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
സംഘര്‍ഷമുണ്ടാകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനെന്ന പേരില്‍ പിഎഫ്‌ഐ സ്‌ഥലം സന്ദര്‍ശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കോളേജ് ലക്ച്ചറർ ഉൾപ്പടെ ചിലരുടെ പങ്കാളിത്തം വ്യക്‌തമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കും. നിലവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടു വരുന്നതുവരെ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ ഇതിനകം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അസമിലെ ബിജെപി നേതൃത്വവും കഴിഞ്ഞദിവസം സമാന ആരോപണം ഉന്നയിച്ചിരുന്നു.
വ്യാഴാഴ്‌ച ദാരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും രണ്ടു പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളെ സർക്കാരിന്റെ കാർഷിക പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നതിനിടെ ആയിരുന്നു സംഘർഷം. അനധികൃതമായ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്നും അതിനെ പ്രതിരോധിക്കുകയാണ് ചെയ്‌തതെന്നുമാണ് പോലീസിന്റെയും സർക്കാരിന്റെയും വാദം.
Most Read: ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ