തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക് അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാധ്യമാക്കിയത്.
ശസ്ത്രക്രിയാ ടീമിലുണ്ടായ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്‌ത്രക്രിയയാണ് തികച്ചും സൗജന്യമായി ചെയ്‌തുകൊടുത്തത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. സ്വകാര്യ ആശുപത്രികൾ പത്തര ലക്ഷം രൂപ ആവശ്യപ്പെട്ട ചികിൽസയാണ് ഇവിടെ പൂര്‍ണമായും സൗജന്യമായി നല്‍കിയിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ 50 വയസുകാരന്‍ വയറു വേദനയുമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിയത്. ഇദ്ദേഹത്തിന് വയറിന്റെ ഇടതു ഭാഗത്ത് വേദനയും ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. യൂറോളജി വിഭാഗത്തിലും എന്‍ഡോക്രൈനോളജി വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇടത് അഡ്രിനല്‍ ഗ്രന്ഥിയില്‍ ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉൽപാദിപ്പിക്കുന്ന ട്യൂമര്‍ കണ്ടെത്തിയത്.
അഡ്രിനല്‍ ഗ്രന്ഥിയുടെ സൂക്ഷ്‌മമായ പരിശോധനയില്‍ രക്‌തത്തിലെ കോര്‍ട്ടിസോള്‍ അളവ് കൂടുതലാണെന്ന് സ്‌ഥിരീകരിച്ചു.തുടര്‍ന്നു നടന്ന ഡെക്‌സാറമെത്തസോള്‍ സപ്രഷന്‍ ടെസ്‌റ്റിൽ സാധാരണക്കാരില്‍ നിന്നും വ്യത്യസ്‌ഥമായി അഡ്രിനല്‍ ഗ്രന്ഥിയില്‍ ഉയര്‍ന്നതോതില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉൽപാദിപ്പിക്കുന്നു എന്ന് കണ്ടെത്തി. ട്യൂമറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ഈ കണ്ടെത്തലിന് ശേഷമാണ് രോഗിക്ക് ഏറ്റവും അനുയോജ്യയ താക്കോല്‍ദ്വാര ശസ്‌ത്രക്രിയ തിരഞ്ഞെടുത്തത്.
യൂറോളജി വിഭാഗത്തിലെ ഡോ. പിആര്‍ സാജുവിന്റെ നേതൃത്വത്തില്‍ നടന്ന ശസ്‌ത്രക്രിയ്ക്ക് ഡോ. എംകെ മനു, ഡോ. തമോഘ്‌ന, ഡോ. ഋതുരാജ് ചൗധരി, ഡോ. ലിംഗേഷ്, ഡോ. സുമന്‍ എന്നിവര്‍ക്കൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഹരി, ഡോ. രാഖിന്‍, ഡോ. അയിഷ എന്നിവര്‍ നേതൃത്വം നല്‍കി.
ട്യൂമര്‍ നീക്കം ചെയ്യാൻ രണ്ട് മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്‌ത്രക്രിയയാണ് നടത്തിയത്. സുഖം പ്രാപിച്ചുവരുന്ന രോഗി നിലവിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിലാണ്. മായ, രമ്യ, ബ്ളസി എന്നിവരായിരുന്നു ശസ്‌ത്രക്രിയയില്‍ പങ്കാളികളായ നേഴ്‌സുമാർ.
Most Read: കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ