പൊന്നാനി: മുക്ക് പൊത്താതെ നടക്കാൻ കഴിയാത്ത സ്‌ഥലത്ത് ‘എന്ത് ബീച്ച് ടൂറിസം?‘ എന്ന ചോദ്യമുയർത്തി കോൺഗ്രസ്. നാല് വർഷം മുൻപ് പൊന്നാനി നഗരസഭയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ മാലിന്യ നിർമാർജന പദ്ധതി എന്തായെന്നും കോൺഗ്രസ് ചോദിക്കുന്നു. ‘മിടുക്കി പൊന്നാനി‘ എന്ന പേരിൽ ലക്ഷങ്ങൾമുടക്കി നടപ്പിലാക്കിയ പദ്ധതി അഴിമതിമൂലം എങ്ങുമെത്തിയില്ലെന്നും കോൺഗ്രസ് പറയുന്നു.
ഇപ്പോൾ മാലിന്യത്തിൽ നിന്നുണ്ടാകുന്ന ദുസഹമായ ദുർഗന്ധം മൂലം ബീച്ചിലേക്ക് അടുക്കാൻ കഴിയാത്ത അവസ്‌ഥയാണ്. ഇത് നാടിനും നാട്ടാർക്കും അപമാനമാണ്-കോൺഗ്രസ് പറയുന്നു. നിലവിലെ ഈ അവസ്‌ഥക്കെതിരെ കടപ്പുറത്ത് മുക്ക് പൊത്തി സമരം നടത്തിയാണ് മണ്ഡലം കോൺഗ്രസ് പ്രധിഷേധിച്ചത്.
മറ്റ് ജില്ലകളിൽ നിന്നടക്കം നിരവധി ആൾക്കാർ വിനോദ യാത്രക്കും മറ്റുമായി എത്തുന്ന പൊന്നാനി കടലോരത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നാടിനു അപമാനമാണ്. ഇത് നിർമാർജനം ചെയ്യണം. നഗരസഭക്കെതിരെ സമരംനടത്തിയ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബീച്ച് ടൂറിസം വികസിപ്പിക്കുമെന്ന് പറയുന്ന ഭരണകൂടങ്ങൾ ഒരാൾക്ക് പോലും മുക്ക് പൊത്താതെ നടന്നുപോകാൻ കഴിയാത്ത ദുസഹമായ അവസ്‌ഥയിലെക്ക് കടലോരത്തെ മാറ്റിയെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് സമരം ഉൽഘാടനം ചെയ്‌തു. നഗരസഭയിൽ ഇടത് മുന്നണിയുടെ തുടർഭരണം ഉണ്ടായിട്ടും നഗരത്തിന്റെ പല സ്‌ഥലങ്ങളിലും മാലിന്യ നിർമാർജനം അവതാളത്തിൽ ആയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘മിടുക്കി പൊന്നാനി’യാക്കുമെന്ന വാഗ്‌ദാനം യാഥാർഥ്യമാക്കുവാൻ അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് പറഞ്ഞ ടികെ അഷറഫ് നഗര ഭരണത്തിനെതിരെ ശക്‌തമായ ജനകീയ ഇടപെടലുകളും സമരങ്ങളും കോൺഗ്രസ് നടത്തുമെന്നും അറിയിച്ചു.
മണ്ഡലം പ്രസിഡണ്ട് എം അബ്‌ദുൾ ലത്തീഫ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. കെപി അബ്‌ദുൾ ജബ്ബാർ, എ പവിത്രകുമാർ, എം രാമനാഥൻ എന്നിവർ സംസാരിച്ചു. അലികാസിം, കെ സിദ്ദിഖ്, കെ മുഹമ്മദ്, ടി രാജ് കുമാർ, ലൗലി അബ്‌ദുല്ലകുട്ടി, ഫജറു പട്ടാണി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Most Read: ‘ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് കളങ്കമേല്‍പ്പിച്ചു’; ജേസണ്‍ റോയിക്കെതിരെ നടപടി