ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്‌സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ഡബ്ള്യുഎച്ച്ഒ. വാക്‌സിന്റെ ഫലപ്രാപ്‌തിയോ സുരക്ഷാ കാര്യങ്ങളോ കണക്കിലെടുത്തല്ല ഈ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണിത്.
പരിശോധനയിൽ കണ്ടെത്തിയ പോരായ്‌മകള്‍ പരിഹരിക്കണമെന്നും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഡബ്ള്യുഎച്ച്ഒ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ വാങ്ങിയ രാജ്യങ്ങളോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡബ്ള്യുഎച്ച്ഒ നിർദ്ദേശം നൽകി. എന്നാൽ ഈ നിർദ്ദേശങ്ങൾ എന്താണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
നേരത്തെ മാർച്ച് 14-22 വരെ ഡബ്ള്യുഎച്ച്ഒ കമ്പനിയുടെ ഉൽപദന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പുതിയ തീരുമാനം അറിയിച്ചത്. അതേസമയം, താൽക്കാലികമായി കയറ്റുമതി നിരോധിച്ചതോടെ കോവാക്‌സിൻ വിതരണത്തിൽ തടസം നേരിടും. ഡബ്ള്യുഎച്ച്ഒയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കാനായി ഉൽപാദനം കുറക്കാനാണ് തീരുമാനമെന്ന് ഭാരത് ബയോടെക് അറിയിച്ചു.
Read Also: ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി