മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ മരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.
” 37കാരനായ പ്രഭാകർ സെയിൽ വെള്ളിയാഴ്‌ച വൈകുന്നേരം മാഹുലിലെ (ചെമ്പൂർ) വീട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു,” ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മുംബൈയിലെ ഘാട്‌കോപ്പറിലെ രാജവാദി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ വച്ചുതന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സെയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങൾക്ക് സംശയങ്ങൾ ഒന്നും ഇല്ലെന്നും പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 3ന് മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്‌ഡിനിടെ ആര്യൻ ഖാനെ അറസ്‌റ്റ് ചെയ്‌തതിന് ശേഷം 25 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് എൻസിബി സാക്ഷി കെപി ഗോസാവി ചർച്ച ചെയ്യുന്നത് താൻ കേട്ടതായി അദ്ദേഹത്തിന്റെ അംഗരക്ഷകനെന്ന് അവകാശപ്പെട്ട പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. ഇയാളുടെ സത്യവാങ്മൂലം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Most Read: പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു