തിരുവനന്തപുരം: സ്‌ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും പ്രവർത്തിയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്‌മാൻ. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഷാനിമോള്‍ പറഞ്ഞു.
“സ്‌ത്രീ സുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. കുറേ ആളുകള്‍ അത് പ്രസംഗിച്ചിട്ടും കാര്യമില്ല. സര്‍ക്കാര്‍ ഇച്ഛാശക്‌തിയോടെ പ്രവര്‍ത്തിക്കണം. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ ഗാര്‍ഹിക അന്തരീക്ഷത്തിലും അല്ലാതെയും പീഡനത്തിന് ഇരയാകുന്ന സംസ്‌ഥാനമായി കേരളം മാറുകയാണ്,”- ഷാനിമോൾ പറയുന്നു.
വണ്ടിപ്പെരിയാറില്‍ ഉണ്ടായിരിക്കുന്ന സംഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തകരടക്കം ഇതില്‍ വന്നുപെടുന്നുണ്ട്. അവരയൊക്ക ന്യായീകരിക്കേണ്ട ഗതികേട് പല സംഘടനക്കുമുണ്ടാകുന്നുണ്ട്. പ്രഖ്യാപനങ്ങള്‍ മാറ്റിവെച്ച് പ്രവൃത്തിയിലേക്ക് സര്‍ക്കാര്‍ ഇറങ്ങണം. പലപ്പോഴും ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ശരിയായ നിയമ നടപടികള്‍ എടുക്കുന്നില്ലെന്നത് ഗൗരവമായ വിഷയമാണ്. ഉദ്യോഗസ്‌ഥ തലത്തിലുള്ള വലിയ വീഴ്‌ചയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം; ഷാനിമോള്‍ ഉസ്‌മാൻ കൂട്ടിച്ചേർത്തു.
Most Read: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു