തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്‌ച ഉണ്ടായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിഡിജെഎസിന് എതിരെയും യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും യോഗം വിലയിരുത്തി.
കയ്യിലുള്ള നേമം പോയതിന്റെ കനത്ത തിരിച്ചടിക്കപ്പുറം ബിജെപിയുടെ വോട്ട് ശതമാനവും ഇത്തവണ ഇടിഞ്ഞു. സീറ്റെണ്ണം ചോദിക്കുമ്പോഴോക്കെ വോട്ട് വളർച്ച പറഞ്ഞായിരുന്നു ഇതുവരെ സുരേന്ദ്രനും നേതാക്കളും പിടിച്ചുനിന്നിരുന്നത്. ദേശീയനേതാക്കൾ പറന്നിറങ്ങിയിട്ടും, മോദിയുടെ പേരിൽ വോട്ട് തേടിയിട്ടും ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി ചുരുങ്ങി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനമാണ്. ഇക്കഴിഞ്ഞ തദ്ദേശപ്പോരിൽ ലഭിച്ചത് 15.56 ശതമാനമായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങൾക്ക് ഇടയിലെ ഏറ്റവും താഴ്‌ന്ന വോട്ട് ഷെയർ ഇക്കുറിയാണ് എന്നത് സംസ്‌ഥാന നേതൃത്വത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയ തിരഞ്ഞെടുപ്പിൽ തന്നെയാണ് ഈ ഇടിവെന്നതും ശ്രദ്ധേയമാണ്.
ഇടത് തരംഗത്തിൽ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പിടിച്ചു നിൽക്കാനായില്ല. കോന്നിയില്‍ ഉപ തിരഞ്ഞെടുപ്പിനെക്കാൾ 6975 വോട്ടുകൾ കുറഞ്ഞാണ് കെ സുരേന്ദ്രൻ ദയനീയമായി മൂന്നാമതെത്തിയത്. സീറ്റ് ലഭിക്കാത്തതിനപ്പുറം വോട്ട് ഷെയറിലെ കുറവാണ് ബിജെപിയെ അലട്ടുന്നത്,
തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ പാർട്ടിയിൽ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുകയാണ്. കഴക്കൂട്ടത്ത് പാർട്ടി വേണ്ടത്ര സഹായിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രനുണ്ട്. സമാനമായ പരാതികൾ പല ബിജെപി സ്‌ഥാനാർഥികളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും ആരും ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
Read Also: വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ