തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി കാപ്പനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കാപ്പനെ നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയച്ച പാലായിലെ ജനങ്ങളെ അദ്ദേഹം വഞ്ചിച്ചുവെന്നും, അതിനുള്ള മറുപടി ജനങ്ങൾ തന്നെ കാപ്പന് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി കാപ്പനെതിരെ ആരോപണം ഉന്നയിച്ചത്.
പാലായിലെ ജനങ്ങൾ എൽഡിഎഫ് എന്ന രീതിയിൽ അദ്ദേഹത്തെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ അവരെയൊക്കെ കാണാത്ത തരത്തിലുള്ള നിലപാടാണ് ഇപ്പോൾ കാപ്പന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മാണി സി കാപ്പൻ എൽഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല ഇവിടെ വെളിവാകുന്നതെന്നും, അദ്ദേഹത്തെ തിരഞ്ഞെടുത്ത ആളുകളോടും ആ നാട്ടിലെ ജനങ്ങളോടും കാണിച്ച വഞ്ചന കൂടിയാണ് ഇവിടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഇടത് മുന്നണി ഉപേക്ഷിച്ച് മാണി സി കാപ്പനും കൂട്ടരും യുഡിഎഫിൽ ഘടകകക്ഷിയായി പ്രവേശിക്കുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിലാണ് ഉണ്ടായത്. അതിന് ശേഷം യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കാപ്പൻ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയിലും പങ്ക് ചേർന്നിരുന്നു.
Read also : എൽജിഎസ് റാങ്ക് ലിസ്‌റ്റ് കാലാവധി ഓഗസ്‌റ്റ് 3 വരെ നീട്ടി