ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000 മരണങ്ങളിൽ ഭൂരിഭാഗവും അമേരിക്കയിലും, തെക്കു-കിഴക്കൻ ഏഷ്യയിലുമാണ് ഉണ്ടായതെന്ന് ഡബ്ള്യുഎച്ച്ഒയുടെ പ്രതിവാര അപ്‌ഡേറ്റിൽ പറയുന്നു.
‘കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് അമേരിക്കയിലും തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലകളിലുമാണ്. അമേരിക്കയിൽ ഒരു ലക്ഷം പേരിൽ 2.8ഉം, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 1.18മാണ് മരണ നിരക്ക്.’ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ആകെ മരണങ്ങൾ 40 ലക്ഷം കടന്നിട്ടുമുണ്ട്.
ലോകമെമ്പാടുമുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലും കഴിഞ്ഞയാഴ്‌ച വലിയ വർധനവാണുണ്ടായത്. ഏകദേശം 8 ശതമാനത്തോളം പേർക്കാണ് അധികമായി കോവിഡ് ബാധ ഉണ്ടായത്. ശരാശരി 540,000 പേർക്കാണ് രോഗ ബാധ ദിനംപ്രതി റിപ്പോർട് ചെയ്‌തത്. വരുന്ന രണ്ടാഴ്‌ചക്കുള്ളിൽ ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 200 മില്യൺ കടക്കുമെന്നും റിപ്പോർട് മുന്നറിയിപ്പ് നൽകുന്നു.
Read Also: കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക് 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ