തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം യാഥാർഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിൽ മുളിയാർ പുനരധിവാസ ഗ്രാമത്തിൽ സംവിധാനം ഏർപ്പെടുത്തും.
ഇതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തി. അദ്ദേഹം സഹകരിക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം വേഗത്തിൽ പൂർത്തിയാക്കും. ജൂലൈ അവസാനത്തോടെ ഭൂരിഭാഗം ദുരിത ബാധിതർക്കും സഹായം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ട ഒരു രോഗിയുടെ വീട്ടിൽ അതേ രോഗാവസ്‌ഥയിൽ ഉള്ള മറ്റൊരാൾ കൂടി ഉണ്ടെങ്കിൽ ആ രോഗിക്ക് കൂടി സൗജന്യ ചികിൽസ ലഭ്യമാക്കും. ഇതിന് ആവശ്യമായ പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്‌റ്റ് നിർമിച്ച വീടുകളിൽ അവശേഷിക്കുന്ന 10 വീടുകൾ ജൂൺ 24ന് നറുക്കെടുപ്പിലൂടെ ദുരിതബാധിതർക്ക് അനുവദിക്കും.
വീട് ആവശ്യമുള്ളവരുടെ വെയിറ്റിങ് ലിസ്‌റ്റും തയ്യാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡ് സൗകര്യവും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ആറുപേർ നൽകിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി