തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറന്റെയ്‌ൻ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്. 7 ദിവസത്തിൽ താഴെ കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റെയ്‌ൻ ബാധകമല്ല. എന്നാൽ, ഒരാഴ്‌ചയിൽ കൂടുതൽ സംസ്‌ഥാനത്ത് തങ്ങുന്നവർക്ക് 7 ദിവസത്തെ ക്വാറന്റെയ്‌ൻ നിർബന്ധമാണ്. ഇവർ എട്ടാം ദിവസം ആർടിപിസിആർ ടെസ്‌റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
കോവിഡ് വ്യാപനം അതിരുവിടുന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. അടുത്ത മൂന്നാഴ്‌ച നിർണായകമാണെന്നും മുന്നറിയിപ്പുണ്ട്. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന ശക്‌തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രാഥമിക മുൻകരുതലുകൾ ശക്‌തിപ്പെടുത്തണം എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ആർടിപിസിആർ പരിശോധന നടത്തണം. 45 വയസ് കഴിഞ്ഞവർ ഉടൻ വാക്‌സിൻ എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു,
ഒരാഴ്‌ചയോളമായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.
Also Read: സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്