ഡെൽഹി: കോവിഷീല്‍ഡ് നിര്‍മാതാക്കളിലൊരാളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്‌സിനോ, കോവിഡിഷീല്‍ഡ് വാക്‌സിനിലെ ഏതെങ്കിലും ഘടകത്തിനോ അലര്‍ജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്‌സിൻ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ നിർബന്ധമായും അറിയിക്കണം.
ആരോഗ്യവുമായി ബന്ധപ്പെട്ട ഒരുവിവരവും വാക്‌സിന്‍ നൽകുന്ന ആരോഗ്യ പ്രവർത്തകരിൽ നിന്ന് മറച്ചുവെക്കരുതെന്നും ഗര്‍ഭിണികള്‍, സമീപ ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, മുലയൂട്ടുന്നവര്‍ പ്രസ്‌തുത വിവരങ്ങൾ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കമ്പനി പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച് എല്‍-ഹിസ്‌റ്റിഡൈന്‍, എല്‍- ഹിസ്‌റ്റിഡൈന്‍ ഹൈഡ്രോക്ളോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്‌നീഷ്യം ക്ളോറൈഡ് ഹെക്‌സ് ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സുക്രോസ്, സോഡിയം ക്ളോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളം എന്നിവയാണ് കോവിഷീല്‍ഡ് വാക്‌സിനിൽ അടങ്ങിയിരിക്കുന്ന ഘടകപദാര്‍ഥങ്ങൾ.
ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയും ഇംഗ്ളണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്‌ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിനാണ് കോവിഷീൽഡ്. ചിമ്പാൻസികളിൽ കാണപ്പെടുന്ന അഡിനോവൈറസിൽ രൂപഭേദം വരുത്തി, വാഹകരായി ഉപയോഗിച്ചാണ് ഈ വാക്‌സിൻ നിർമിച്ചിരിക്കുന്നത്.
പേശികളിലേക്ക് നേരിട്ട് കുത്തിവെക്കുന്ന വാക്‌സിനാണിത്. 2020 ഡിസംബറിൽ അമേരിക്ക ഈ വാക്‌സിനെ ഔദ്യോഗികമായി അംഗീകരിച്ചു. നിലവിൽ ഇതാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ സീറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് നിർമിച്ച് വിതരണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത്.
Most Read: സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം; അർണബിനെതിരെ നടപടി വേണം